യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യൻ സേന ആണവ മിസൈലുകൾ പരീക്ഷിച്ചു. ആണവശേഷിയുള്ള ഇസ്കന്തർ ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ബുധനാഴ്ചയാണ് കരിങ്കടലിലെ സൈനികാഭ്യാസത്തിനിടെ പരീക്ഷിച്ചത്.
യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ 600 പോരാളികളെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു. മധ്യ യുക്രെയ്നിലെ കനട്ടോവോ വ്യോമത്താവളത്തിനു കനത്ത നാശം വരുത്തിയതായും മൈക്കലോവ് നഗരത്തിലെ ആയുധശാല തകർത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അടുത്ത മാസം പകുതിയോടെ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ആയുധശേഖരം ലഭിക്കുംവരെ യുക്രെയ്ൻ കാര്യമായ ആക്രമണം നടത്താൻ ഇടയില്ലെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. എന്നാൽ, രണ്ടാം ലോകയുദ്ധത്തിൽ നാത്‍സി പടയ്ക്കെതിരായ വിജയദിനം ആഘോഷിക്കുന്ന ഈ മാസം 9നു മുൻപ് കാര്യമായ നേട്ടമൊന്നും റഷ്യയ്ക്ക് ലഭിക്കില്ലെന്ന് പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരിസ്റ്റോവിച്ച് പറഞ്ഞു.