Search
Close this search box.

136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറിൽ സമാപിക്കും

കന്യാകുമാരിയിൽ നിന്ന് നാലര മാസം മുൻപ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് നാളെ ശ്രീനഗറിൽ സമാപനം കുറിക്കും. 4080 കിലോമീറ്റർ 136 ദിവസം കൊണ്ട് പിന്നിട്ടാണ് യാത്ര ശ്രീനഗറിലേയ്‌ക്കെത്തുന്നത്. നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്ക് പിന്നാലെ പിഡിപി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയിൽ ചേർന്നിരുന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക പാർട്ടികൾ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തു എത്തിയത് ഇവിടെ പ്രതിപക്ഷഐക്യം ദൃഢമാകുന്നതിന്റെ സൂചനയായി എടുത്ത് കാണിക്കാവുന്നതാണ്. മകൾക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം നടന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കാളിയായി.

കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കശ്മീർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുകയാണ്. ശ്രീനഗറിൽ നാളെ യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണു കോൺഗ്രസിന്റെ ശ്രമമെങ്കിലും അതിലേക്ക് ആസാദിനെ ക്ഷണിച്ചിട്ടില്ല. 23 കക്ഷികളെയാണു സമാപന സമ്മേളത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പ്രബല കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവ സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കുന്നത് ഐക്യ പ്രതിപക്ഷ നീക്കത്തിനു തിരിച്ചടിയാണ്. കേരളമടക്കം സംസ്ഥാനതലങ്ങളിൽ കോൺഗ്രസിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കാൻ പല കക്ഷികളെയും പ്രേരിപ്പിക്കുന്നത്. തൃണമൂൽ ഒഴികെയുള്ള കക്ഷികളെല്ലാം യാത്രയ്ക്ക് ആശംസകൾ നേർന്നത് രാഹുലിനോട് മുൻപുണ്ടായിരുന്ന എതിർപ്പ് കുറയുന്നതിന്റെ സൂചനയായി കോൺഗ്രസ് കാണുന്നു.

സുരക്ഷാ ഭീഷണി മൂലം വെള്ളിയാഴ്ച നിർത്തിവച്ച യാത്ര ഇന്നലെ രാവിലെ അവന്തിപുരയിൽ നിന്നാണ് പുനരാരംഭിച്ചത്. താളമേളങ്ങളുടെ അകമ്പടിയിൽ നീങ്ങിയ യാത്രയിൽ പ്രദേശവാസികൾ ആവേശത്തോടെയാണ് പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts