മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.
കമ്പനിയുടെ ബെംഗളൂരുവിലുള്ള രണ്ട് ഓഫീസുകളിലും ബൈജൂസിന്റെ സഹ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ വീട്ടിലുമാണ് പരിശോധന നടത്തിയതെന്ന് ഇഡി അറിയിച്ചു. 2011 മുതൽ 2023 കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപ വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു. ഇതെ കാലയളവിൽ കമ്പനി 9754 കോടി രൂപ മറ്റ് വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈജു രവീന്ദ്രന് നേരത്തെ സമ്മൻസ് അയച്ചിരുന്നുയെന്നും എന്നാൽ ചോദ്യം ചെയ്യലിന് കമ്പനിയുടെ സിഇഒ ഹാജരായില്ലെന്നും ഇഡി അറിയിച്ചു.