ദുബായ്-ഡൽഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളിൽ സമയം ചിലവഴിക്കാന്‍ അനുവദിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation (DGCA) കര്‍ശന നടപടിയെടുത്തു.
നടപടിയുടെ ഭാഗമായി എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ, എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
സംഭവം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ DGCA നടപടികളിലേയ്ക്ക് കടന്നിരുന്നു. എയര്‍ ഇന്ത്യ സിഇഒ കാംബെൽ വിൽസണിനും വിമാന സുരക്ഷാ മേധാവി ഹെൻറി ഡോണോഹോയ്ക്കും DGCA കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫെബ്രുവരി 27 നാണ് സംഭവം നടക്കുന്നത്. എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തില്‍ തന്‍റെ പെണ്‍സുഹൃത്തിനായി കോക്ക്പിറ്റില്‍ പൈലറ്റ് പ്രത്യേക “സൗകര്യങ്ങള്‍” ഒരുക്കി. പൈലറ്റിനെതിരെ കാബിന്‍ ക്രൂ അംഗങ്ങളാണ് പരാതി നല്‍കിയത്.
ഒരു എയർ ഹോസ്റ്റസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ഫ്‌ളൈറ്റ് AI-915-ന്‍റെ പൈലറ്റ് തന്‍റെ വനിതാ സുഹൃത്തിന് കോക്‌പിറ്റിൽ ‘സുഖകരമായ സ്വീകരണമുറി’ പോലെയുള്ള ഒരു അനുഭവം സൃഷ്ടിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.