അജ്മാനിൽ സഹവാസിയെ കുത്തികൊലപ്പെടുത്തി രക്ഷപ്പെട്ട ഏഷ്യൻ പ്രവാസിയെ ആറ് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാൻ അജ്മാൻ ജനറൽ കമാൻഡ് ഓഫ് പോലീസിന് കഴിഞ്ഞു. പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അൽ കരാമ മേഖലയിൽ വെച്ചാണ് പിടിയിലായത്.
അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള തൊഴിലാളികളുടെ താമസസ്ഥലത്തെ മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഓപ്പറേഷൻസ് റൂമിലേക്ക് കോൾ ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണമാരംഭിക്കുന്നത്.
കൊല്ലപ്പെട്ടയാൾ 60 വയസ്സുള്ള ഒരു ഏഷ്യൻ പ്രവാസിയായിരുന്നു. കൊല്ലപ്പെട്ടയാളും ഇതേ റൂമിലുള്ള 25 വയസ്സുള്ള മറ്റൊരു ഏഷ്യൻ പ്രവാസിയും വാക്കേറ്റത്തിലാകുകയും തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച് അടിക്കുകയും പിന്നീട് കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുടുംബത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിനൊപ്പം സാമ്പത്തിക തർക്കവുമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു.
പ്രതിക്കായി അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചെങ്കിലും എമിറേറ്റിലെ വിവിധ മേഖലകളിലേക്ക് നീങ്ങി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചിരുന്നു. ഒരിടത്ത് നിൽക്കാതെ ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. എന്നിരുന്നാലും അജ്‌മാനിലെ അൽ കരാമ മേഖലയിൽ നിന്ന് പ്രതിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്താനും പിടികൂടാനും അജ്മാൻ പോലീസിന് കഴിഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. താനും കൊല്ലപ്പെട്ടയാളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതായും പ്രതി പറഞ്ഞു. ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലോ നിയമലംഘനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തികളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് അജ്മാൻ പോലീസ് പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.