വിഷമദ്യ ദുരന്തത്തിന് പിന്നാലെ പരിശോധന കർശനമാക്കി കുവൈത്ത്. ആറ് ഗവർണറേറ്റുകളിൽ നടന്ന പരിശോധനകളിൽ റസിഡൻസി, തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച 258 പ്രവാസികൾ അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ വരുന്നത്.
ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്തിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിൻ്റെ മാർഗനിർദേശത്തെ തുടർന്നാണ് രാജ്യമെങ്ങും കർശന പരിശോധന നടത്തിയത്. റസിഡൻസ് പെർമിറ്റ് പുതുക്കാതെ തുടരുന്നവർ, വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്നവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ തുടങ്ങി വിവിധ ലംഘനങ്ങളിലാണ് 258 പേർ പിടിയിലായത്.
അനധികൃത തൊഴിൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ലംഘനങ്ങൾ അനുവദിക്കില്ലെന്നും, രാജ്യത്തെ എല്ലാ താമസക്കാരും തൊഴിലുടമകളും നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മദ്യ നിർമാണത്തിന്റെ മുഖ്യനേതാവായ ബംഗ്ലാദേശി സ്വദേശി ദെലോറ പ്രകാശ് ദാരാജ് ഉൾപ്പെടെയുള്ള മുഖ്യ പ്രതികളെ കഴിഞ്ഞ ദിവസം അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 67 പേരാണ് അറസ്റ്റിലായത്. മദ്യം ഉണ്ടാക്കിയ 6 ഫാക്ടറികളും അടച്ചുപൂട്ടി. പാർപ്പിട, വ്യവസായ മേഖലകളിലെ നിർമാണത്തിലിരിക്കുന്ന 4 മദ്യനിർമാണ കേന്ദ്രങ്ങളും അടപ്പിച്ചു.
പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് മലയാളികൾ ഉൾപ്പെടെ 23 പേരാണ് കുവൈത്തിൽ മരിച്ചത്. ചികിത്സയിൽ കഴിയുന്ന 160 പേരിൽ ഇരുപതിലധികം പേർക്കും കാഴ്ച നഷ്ടപ്പെട്ടു. പത്തോളം പേർ ഗുരുതരാവസ്ഥയിലാണ്.