ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ രണ്ടാമത് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് ഇന്നു ഞായറാഴ്ച 2022 മെയ് 29 ന് നടക്കും. കഴിഞ്ഞ മേയ് 22 ന് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത പ്രവാസികള്‍ക്ക് അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ക്യാമ്പുകളില്‍ നേരിട്ടെത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ദുബായിലും ഷാര്‍ജയിലുമുള്ള ഉമ്മുൽ ഖുവൈനിലുമുള്ള ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെസെന്ററുകളിലായിരിക്കും ക്യാമ്പ് നടക്കുക.
ആവശ്യമായ അനുബന്ധ രേഖകളും കൈവശമുണ്ടായിരിക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും സേവനം ലഭ്യമാവുകയെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്‍തു.
മതിയായ രേഖകള്‍ ഹാജരാക്കുന്ന അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം, ജൂണ്‍ അവസാനമോ അതിന് മുമ്പോ പാസ്‍പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നവര്‍, കാലാവധി കഴിഞ്ഞതോ റദ്ദാക്കിയതോ ആയ വിസ സ്റ്റാമ്പ് ചെയ്യാനോ പുതിയ ജോലിക്കായുള്ള വിസ സ്റ്റാമ്പ് ചെയ്യാനോ വേണ്ടി പാസ്‍പോര്‍ട്ട് ഉടനെ പുതുക്കേണ്ടവര്‍, അക്കാദമിക ആവശ്യങ്ങള്‍ക്ക് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, തൊഴില്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, മറ്റ് വിദേശരാജ്യങ്ങളില്‍ പഠനത്തിന് പോകാനായി പാസ്‍പോര്‍ട്ട് പുതുക്കേണ്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനാകുക.
								
								
															
															




