ദുബായിൽ ഹോട്ടലിൽ തങ്ങിയ 17-കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധരാത്രി അമ്മയെ വിളിച്ച് പോലീസ്.
ഒരു ദിവസം പുലർച്ചെ 1 മണിക്കാണ് കൂട്ടുകാരുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ദുബായിലെ ഹോട്ടലിൽ തങ്ങിയിരുന്ന 17 വയസ്സുള്ള മകളെക്കുറിച്ച് അന്വേഷിച്ച് മാതാവിന് ദുബായ് പോലീസിന്റെ അപ്രതീക്ഷിത ഫോൺ കോൾ വരുന്നത്.
ദുബായ് പോലീസിന്റെ ടൂറിസം പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് വിളിച്ചത്. മകൾ സുരക്ഷിതയാണെന്ന് ആദ്യം തന്നെ ഉറപ്പുനൽകിയ ശേഷമാണ് അദ്ദേഹം വിളിച്ചതിന്റെ കാരണം വ്യക്തമാക്കിയത്.
ഹോട്ടലിൽ തങ്ങിയിരുന്ന കൂട്ടത്തിലെ മറ്റുള്ളവർക്കെല്ലാം 18 വയസ്സ് തികഞ്ഞിരുന്നു, എന്നാൽ ഈ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. മകൾ ഹോട്ടലിൽ തങ്ങുന്നതിനെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടെന്നും അതിന് അനുവാദം നൽകിയിട്ടുണ്ടെന്നും നേരിട്ട് ഉറപ്പുവരുത്താനാണ് പോലീസ് ബന്ധപ്പെട്ടത്.
താൻ ജോലി ചെയ്യുന്ന ‘അൽ അറബിയ 99FM’-ൽ (Al Arabiya 99FM) ഈ അനുഭവം പങ്കുവെച്ചുകൊണ്ട് മാതാവായ യാസ്മിൻ സെയ്ദോ (Yasmin Zeido) പറഞ്ഞു, അർദ്ധരാത്രിയിൽ പോലീസ് വിളിച്ച് ചോദിച്ചപ്പോൾ ആദ്യം മകൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് ഭയന്നിരുന്നു.
വിളി വന്നപ്പോൾ അത്ഭുതപ്പെട്ടെങ്കിലും പോലീസിന്റെ മുൻകരുതലിൽ താൻ ഏറെ ആകർഷിക്കപ്പെട്ടതായി സെയ്ദോ പറഞ്ഞു. വ്യക്തിപരമായി വിളിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തിയ ഉദ്യോഗസ്ഥന് അവർ നന്ദി അറിയിക്കുകയും ചെയ്തു.
“ആ സമയത്തും എന്നെ വിളിച്ച് മകൾ എവിടെയാണെന്ന് എനിക്കറിയാമോ എന്ന് ഉറപ്പാക്കാൻ അവർ കാണിച്ച ആ മനസ്സിനെ ഞാൻ ഏറെ അഗീകരിക്കുന്നു. അവർ മകളുടെ സുരക്ഷയ്ക്കായി ആത്മാർത്ഥമായി ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി,” സെയ്ദോ പറഞ്ഞു.
ചില കൗമാരക്കാർ മാതാപിതാക്കളോട് കൂട്ടുകാരുടെ കൂടെയാണെന്ന് പറഞ്ഞ് ഹോട്ടലുകളിലോ മറ്റ് സ്ഥലങ്ങളിലോ തങ്ങാറുള്ളതിനാലാണ് പോലീസ് ഇത്തരത്തിൽ മാതാപിതാക്കളെ നേരിട്ട് വിളിച്ച് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ സംഭവം പങ്കുവെക്കുമ്പോൾ പേര് പരാമർശിക്കട്ടെയെന്ന് സെയ്ദോ ചോദിച്ചപ്പോൾ, അത് നിരസിച്ച ഉദ്യോഗസ്ഥൻ, താൻ സ്വന്തം കടമ മാത്രമാണ് നിർവ്വഹിച്ചതെന്നും ഇത് വ്യക്തിഗതമായ ഒന്നായി ചിത്രീകരിക്കേണ്ടതില്ലെന്നും മറുപടി നൽകി. കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഒരു സംഘമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതുപോലൊരു രാജ്യത്ത് ജീവിക്കുമ്പോൾ എന്റെ മകളെക്കുറിച്ച് എനിക്ക് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ദുബായ് പോലീസിനും ടൂറിസം പോലീസിനും ഒത്തിരി നന്ദി,” സെയ്ദോ പറഞ്ഞു.
കുട്ടികളുടെ സുരക്ഷയും നിയമവശങ്ങളും
കുട്ടികളുമായി യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനങ്ങളിലെ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് വിടുന്നത് പല രാജ്യങ്ങളിലും നിയമനടപടികൾക്ക് കാരണമാകും.
നാട്ടിലായാലും വിദേശത്തായാലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നിയമപരവും ധാർമ്മികവുമായ ബാധ്യതയാണെന്ന് ദുബായ് പോലീസിന്റെ ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലുള്ള ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കുട്ടികളുമായി എപ്പോഴും ആശയവിനിമയം നിലനിർത്താനും, തിരക്കേറിയ സ്ഥലങ്ങളിൽ അവരെ ശ്രദ്ധിക്കാനും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.






