ദുബായ്: രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നപ്പോഴും, ഷാർജയുടെ മധ്യമേഖലയിൽ ശക്തമായ ഇടിമിന്നലും മഴയും പെയ്തിറങ്ങിയതോടെ ഇന്ന് വ്യാഴാഴ്ച അപൂർവ്വ കാലാവസ്ഥാ വ്യതിയാനത്തിന് യു എ ഇ സാക്ഷ്യം വഹിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഷാർജയുടെ മധ്യമേഖലയിലുള്ള മലീഹയിൽ (Maliha) കനത്ത മഴ പെയ്തതായി സ്റ്റോം ട്രാക്കറുകൾ റിപ്പോർട്ട് ചെയ്തു. അൽ മദാമിലും (Madam) ഷാർജയുടെ പടിഞ്ഞാറൻ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്തത് കടുത്ത ചൂടിൽ വെന്തുരുകിയ ജനങ്ങൾക്ക് ആശ്വാസമായി.
അറേബ്യൻ കടലിൽ നിന്നുള്ള ഈർപ്പമുള്ള തെക്കുകിഴക്കൻ കാറ്റിന്റെ ഫലമായി രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷവും ചിലയിടങ്ങളിൽ ചാറ്റൽമഴയും അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഈ മാറ്റങ്ങൾ വേനൽക്കാലത്തിന്റെ അവസാന പാദത്തിൽ യുഎഇയിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്.
താപനില 50.9 ഡിഗ്രി സെൽഷ്യസിലെത്തി !
ഈ വേനൽക്കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുള്ള ദിവസങ്ങളിലൊന്നിലാണ് ഈ മഴ പെയ്തത്. വ്യാഴാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 50.9°C ആണ്. ഉച്ചയ്ക്ക് 1.30-ന് അൽ ഐനിലെ അൽ ഫഖയിലും (Al Faqa), ഉച്ചയ്ക്ക് 2.45-ന് അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലുമാണ് (Madinat Zayed) ഈ ഉയർന്ന താപനില രേഖപ്പെടുത്തിയത്.
തീവ്രമായ പകൽച്ചൂടും കിഴക്ക് നിന്നുള്ള ഈർപ്പമുള്ള കാറ്റും ഒന്നിച്ചതോടെയാണ് ഉയർന്ന കമുലസ് (cumulus) മേഘങ്ങൾ രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടായത്. സാധാരണയായി ഓഗസ്റ്റ് മാസങ്ങളിൽ കിഴക്കൻ പർവ്വതനിരകൾക്ക് മുകളിൽ രൂപപ്പെടുന്ന ഈ മേഘങ്ങൾ പിന്നീട് ഉൾനാടൻ പ്രദേശങ്ങളിലേക്ക് നീങ്ങി മഴ നൽകുകയാണ് പതിവ്.






