കോംഗോ, ഉഗാണ്ട രാജ്യങ്ങളിലെ എബോള (Bundibugyo species) ബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശ യാത്രക്കാർക്കുമായി വ്യോമയാന മന്ത്രാലയം ‘എയർ സുവിധ 2.0’ (Air Suvidha 2.0) പോർട്ടൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർ അവരുടെ മുൻപത്തെ 21 ദിവസത്തെ യാത്രാ വിവരങ്ങൾ, രോഗലക്ഷണങ്ങൾ, രോഗബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യങ്ങൾ എന്നിവ അടങ്ങിയ സ്വയംസാക്ഷ്യപത്രം (Self-declaration form) ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി നിർബന്ധമായും ഓൺലൈൻ വഴി സമർപ്പിക്കണം.
ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ് മുതൽ വെബ് ചെക്ക്-ഇൻ സമയത്തോ അതിന് മുൻപോ ഈ ഫോം പൂരിപ്പിക്കാവുന്നതാണ്. വിമാനത്താവളത്തിൽ എത്തുമ്പോൾ ഡൗൺലോഡ് ചെയ്ത ഫോം കാണിച്ചാൽ മാത്രം മതിയാകും. ഇത് വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കാനും കോൺടാക്റ്റ്ലെസ്സ് ക്ലിയറൻസ് സാധ്യമാക്കാനും സഹായിക്കും.
എയർപോർട്ട് ഹെൽത്ത് ഓഫീസർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഐഡിഎസ്പി, സ്റ്റേറ്റ് സർവൈലൻസ് ഓഫീസർമാർ എന്നിവരുമായി തത്സമയ ഡാറ്റ പങ്കിടൽ പോർട്ടൽ അനുവദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇത് അപകടസാധ്യതയുള്ള യാത്രക്കാരെ വേഗത്തിൽ തിരിച്ചറിയുന്നതിനും റഫറൽ ചെയ്യുന്നതിനും സഹായിക്കുമെന്നും എത്തിച്ചേരൽ പ്രക്രിയ സുഗമമായും സമ്പർക്കരഹിതമായും നിലനിർത്തുമെന്നും ലാൻഡിംഗിന് ശേഷം ഫിസിക്കൽ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ലെന്നും അതിൽ പറയുന്നു.






