ദുബായ്: മിഡിൽ ഈസ്റ്റ് സംഘർഷത്തിനിടയിലും ചരിത്ര നേട്ടവുമായി എമിറേറ്റ്സ് എയർലൈൻസ്. 2024-25 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ ലാഭത്തിലും വരുമാനത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. നികുതിക്ക് മുമ്പുള്ള ലാഭം 18 ശതമാനം വർധിച്ച് 2,270 കോടി ദിർഹത്തിലെത്തി, അതായത് 620 കോടി ഡോളർ. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും ചരക്ക് നീക്കത്തിലെ കുതിച്ചുചാട്ടവുമാണ് എമിറേറ്റ്സിന് ഈ നേട്ടമുണ്ടാകാൻ കാരണം. ഗ്രൂപ്പിന്റെ മൊത്തം വരുമാനം ആറ് ശതമാനം വർധിച്ച് 14,540 കോടി ദിർഹമായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
യാത്രാ സൗകര്യങ്ങളിലെ ഗുണനിലവാരവും ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ലാഭകരമായ ഏവിയേഷൻ ഗ്രൂപ്പ് എന്ന പദവി എമിറേറ്റ്സ് കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്. എമിറേറ്റ്സ് എയർലൈൻ മാത്രം 2,120 കോടി ദിർഹം ലാഭമുണ്ടാക്കി (20% വർധനവ്). 5.37 കോടി പേരാണ് കഴിഞ്ഞ വർഷം എമിറേറ്റ്‌സിൽ യാത്ര ചെയ്തത്. സർവീസുകൾ മെച്ചപ്പെടുത്താനും പുതിയ വിമാനങ്ങൾക്കുമായി 1,400 കോടി ദിർഹം ചെലവിടുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം ഒമ്പത് ശതമാനം വർധിച്ച് 1.21 ലക്ഷമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.





